ഉത്തരമലബാറിലെ ഗ്രാമനിഷ്കളങ്കതയോടുമൊപ്പം ആചാരനുഷ്ടാനങ്ങളും വിശ്വാസങ്ങളും കോർത്തിണക്കിയ വിശേഷ കലാരൂപമാണ് തെയ്യം. കലാസംസ്കാരത്തിന്റെയും ദൈവഭക്തിയുടെയും സമ്മേളനമാണ് ഓരോ തെയ്യക്കോലങ്ങളും.
ദൈവം എന്ന പദത്തില്‍ നിന്നാണ് തെയ്യത്തിന്‍റെ ഉത്പത്തി; അഥവാ മണ്ണിലേക്കിറങ്ങി വന്ന ദൈവരൂപങ്ങളാണു തെയ്യങ്ങള്‍.
വിശ്വാസികൾക്ക്, സങ്കടങ്ങൾ തീർക്കുന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ് തെയ്യങ്ങളെങ്കിൽ അവിശ്വാസികള്‍ക്കിതു വശ്യമായൊരു കലാരൂപമാണ്.
കുടുംബങ്ങൾക്കിടയിലും സൗഹൃദങ്ങൾക്കിടയിലും ഉള്ള ഒത്തുചേരലുകൾ തെയ്യക്കാലത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ പ്രായഭേദമന്ന്യേ ജാതിഭേദമെന്ന്യേ തെയ്യത്തെ മലബാറുകാര്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരിക്കുന്നു.
കൂട്ടായ്മകൾക്ക് ശക്തി പകരാനും വ്യക്തിചിന്തകളുടെ സ്ഥാനത്ത് സമൂഹിക ബോധത്തെ പ്രതിഷ്ഠിക്കുവാനും തെയ്യങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.
എന്നിരുന്നാലും തെയ്യത്തെ ഒരു ഉത്സവം അല്ലെങ്കിൽ ആഘോഷം എന്നതിൽ കവിഞ്ഞു വിശ്വാസത്തിന്റെ പടിയിലേക്ക് കയറ്റുമ്പോൾ, അവിടെ മനുഷ്യത്വം പലപ്പോഴായി വലിയ അളവിൽ കോംപ്രമൈസ് ചെയ്യപ്പെടുന്നുണ്ട്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഒറ്റക്കോലം എന്നറിയെപ്പടുന്ന തീ ചാമുണ്ഡി തെയ്യം.
നരസിംഹാവതാരത്തിൽ ഭഗവാന്റെ മാര്ഗ്ഗം മുടക്കാൻ ശ്രമിച്ച "അഗ്നി" യുടെ അഹങ്കാരം ശമിപ്പിക്കുന്നത് ഇതിവൃത്തമായുള്ള തെയ്യമാണ് തീ ചാമുണ്ടി. ദിഗ്വിജയം മുഴക്കിയ ഹിരണ്യകശുപുവിനോട് ഏതു ആപത്തിലും കൂടെയുണ്ടാവുമെന്ന് വാക്ക് കൊടുക്കുന്ന അഗ്നി, ഹിരണ്യ കശിപുവിനെ, നരസിംഹം വധിക്കുന്ന സമയത്ത് പ്രത്യക്ഷപ്പെടുകയും തടയാന് ശ്രമം നടത്തുകയും ചെയ്യുന്നു. ഇത് വിഷ്ണു കോപത്തിന് കാരണമാകുന്നു.
അഗ്നിയുടെ കലിയും അഹങ്കാരവും തീര്ക്കാൻ എരിഞ്ഞ് കൊണ്ടിരിക്കുന്ന അഗ്നി കുണ്ഡം കെട്ടടങ്ങും വരെ അതിലേക്കെടുത്ത് ചാടുന്ന തീചാമുണ്ഡിയായാണ് തെയ്യക്കോലം പ്രത്യക്ഷപ്പെടുന്നത്.
10 മീറ്റർ ദൂരെ മാറി ഇരിക്കുന്ന കാണികൾക്ക് പോലും സഹിക്കാൻ പറ്റാത്ത ചൂടുള്ള അഗ്നി കുണ്ഡത്തിലേക്ക് തുടർച്ചയായി വീണുരുളുന്ന തെയ്യം കാണികൾക്ക് നൽകുന്ന ആവേശം ചെറുതല്ല.
തെയ്യമാണ്, ദൈവമാണ്, തീയിലേക്ക് വീണാലും ഒന്നും സംഭവിക്കില്ല എന്ന അന്ധവിശ്വാസം ഇപ്പോഴും വച്ചു പുലർത്തുന്നവരാണോ ഈ സമൂഹം എന്നറിയില്ല.
ആവശ്യത്തിനു രക്ഷാ കവചങ്ങൾ ഒന്നുമില്ലാതെ നടത്തുന്ന ഈ അഗ്നി പ്രവേശത്തിൽ പൊള്ളലേറ്റ ഒരുപാട് തെയ്യം കലാകാരന്മാർ ഉണ്ട്.
തീയ്യിലേക്ക് ചാടുമ്പോൾ, കുരുത്തോലകൊണ്ടുള്ള കവചതിനു അകത്തേക്ക് തീക്കനൽ കയറിയാൽ ആചാരങ്ങൾ അവസാനിക്കും വരെ അതിന്റെ പൊള്ളലും സഹിച്ചുവേണം തെയ്യം നിൽക്കേണ്ടത്.
തുടർച്ചയായ് തീയ്ലേക്ക് എടുത്തു ചാടേണ്ടി വരുന്നതിനാൽ ആന്തരികാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്നതും അത് മൂലമുള്ള അകാല മരണങ്ങളും ഇത്തരം തെയ്യം കലാകാരന്മാരിൽ സർവ്വ സാധാരണമാണെന്നാണ് മാമൻ പറഞ്ഞത്. തീ പൊള്ളലേറ്റ് കാൽ മുറിച്ചു കളയേണ്ടി വന്ന ഒരു തെയ്യക്കാരനെ കുറിച്ചു രാവിലെ അമ്മയും പറഞ്ഞു.
പാരമ്പര്യമായി കൈമാറി വരുന്ന അവകാശമാണ് ഇത്തരം വിശേഷ തെയ്യങ്ങൾ കെട്ടിയാടുക എന്നത്. അതുകൊണ്ടു തന്നെ ഇഷ്ടമല്ലെങ്കിലും തീയിൽ ചാടി, ജീവിതം നശിപ്പിക്കാൻ ഇവരുടെ പുതുതലമുറ ബാധ്യസ്ഥരാണ്.
തികച്ചും പ്രാകൃതമായ ഇത്തരം ഗോത്ര ആചാരങ്ങൾ നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദൈവമല്ല, മനുഷ്യനാണ് തീയിൽ ചാടുന്നത് എന്നു ചിന്തിക്കാനുള്ള യുക്തി ആധുനിക സമൂഹത്തിനുണ്ടാകേണ്ടതുണ്ട്.
തെയ്യം ഒരു അനുഷ്ഠാന കലയാണ്, അതിന്റെ കലാപരമായ മൂല്യം സംരക്ഷിക്കപ്പെടേണ്ടതുമാണ്; എന്നാൽ അതിലെ മനുഷ്യത്വരഹിതമായ ഇത്തരം രീതികൾ തിരുത്തപ്പെടേണ്ടതുണ്ട്.
തീ ചാമുണ്ഡി മാത്രമല്ല, കോഴിയെ പച്ചയോടെ തിന്നുന്ന കരിഞ്ചാമുണ്ടി, തീയിൽ തലചായ്ച്ചു കിടക്കുന്ന പൊട്ടൻ തെയ്യം, വന്യമൃഗങ്ങളെ കാട്ടിൽ കയറി കൊല്ലുന്ന കുലവൻ തെയ്യം. കാണികളെ വാളുകൾ കൊണ്ടു ആക്രമിക്കുന്ന വിവിധ തെയ്യങ്ങൾ.
ആചാരത്തിന്റെ ഭാഗമായി തെങ്ങിന്റെ മുകളിൽ കയറുന്ന തെയ്യങ്ങൾ ഉണ്ട്, കഴിഞ്ഞ കൊല്ലം ഒരു കോലക്കാരനു ആ തെയ്യം അവതരിപ്പിച്ച സമയത്തു, തെങ്ങിന്റെ മുകളിൽ നിന്ന് വീണ് നട്ടെല്ല് പൊട്ടി ഒരുപാട് കാലം ആശുപത്രിയിൽ കെടക്കേണ്ടി വന്നു..
"ദൈവം" സഹായിച്ചു ജീവൻ തിരിച്ചുകിട്ടി.
സംസ്കാരികവൈവിധ്യങ്ങൾ നില നിർത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്; എന്നാൽ അതു ഇത്തരം അനാചാരങ്ങൾ പ്രോത്സാഹിപ്പിച്ചു കൊണ്ടാകരുത്. ശാസ്ത്രം പഠിച്ച ആധുനികസമൂഹം ഇത്തരം കാട്ടികൂട്ടലുകളെ ഉടച്ചെറിയേണ്ടതുണ്ട്.
ഗോത്രവർഗകാലത്തെ നരബലിയും മറ്റു ആചാരങ്ങളും വലിച്ചെറിഞ്ഞു മുന്നോട്ട് പോയാണ് നമ്മൾ ഇന്നത്തെ നിലയിൽ എത്തിയത്. അനാവശ്യമായ പാരമ്പര്യവാദങ്ങൾ നമ്മെ പിന്നോട്ടടിക്കാനെ സഹായിക്കൂ.
പിൻകുറിപ്പ് : പൊള്ളലേറ്റ അവശനായ തെയ്യത്തിന്റെ "പെർഫോമൻസ്" അല്പം മോശമായാൽ,
"തെയ്യക്കാരൻ പോര, ഇക്കൊല്ലമത്ര ഉഷാറായില്ല" എന്ന് ഭക്തർ നിരാശപ്പെടുന്നതും കാണാം..
വേറൊരു ചോദ്യം: 10 ആളെ കൊന്ന ആനയായാലും ശരി, ആ ചുട്ടുപൊള്ളുന്ന വെയിലത്ത് തിടമ്പേറ്റിയ മറ്റു ആനകളുടെ നടുക്ക്, തെച്ചിക്കോട്ട് രാമചന്ദ്രൻ ഇല്ലാതെ പൂരം നടക്കില്ല എന്നു പറയുന്ന ആനപ്രേമികൾക്ക് മനുഷ്യത്വം ആണോ ആനത്വം ആണോ ഇല്ലാത്തത്..
ചിത്രങ്ങൾ പകർത്തിയത് : ഞാന്തന്നെ