2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

എന്റെ , അല്ല നമ്മുടെ തെണ്ടലുകൾ


"ദി ബിഗിനിങ്"

2005 ഇലെ ഏതോ മാസം , ഏതോ ഒരു വെള്ളിയാഴ്ച,


നിരന്തരമായ പഠിത്തത്തിൽ നിന്നു ഒരു മോചനം കിട്ടിയത്, കോളേജ് ഇലെ സ്പോർട്ടസ് ഡേ യ്ക്ക് ആണ്. ഡെയ്‌ലി 9 മണിക്ക് ക്ലാസ് തുടങ്ങും, വൈകീട്ട് നാലു വരെ നിർത്താതെ ക്ലാസ്. ഫർസ്റ്റ് പിരീഡ് അറ്റൻഡ് ചെയ്യണമെങ്കിൽ 8 മണിക്ക് എങ്കിലും റൂമിൽ നിന്നു പുറപ്പെടണം.

പിന്നെ നമ്മൾ ഹോസ്റ്റലിൽ അല്ല, അതിന്റെ പരിമിതികളും ഉണ്ട്. 8 പേര് ഒന്നിച്ചു ഒരു കുഞ്ഞു വീടെടുത് കോളേജ് ന്റെ അടുത്തു ബക്കളം എന്ന സ്ഥലത്താണ് താമസം. ഹോസ്റ്റലിലെ ബഹളങ്ങൾക്ക് ഇടയിൽ സ്വസ്ഥമായി പഠിക്കാൻ പറ്റില്ല, എന്നു മനസിലാക്കിയ അക്കി ആണ് വേറെ വീട് എന്ന ആശയം ആദ്യം കൊണ്ടു വന്നത്.
അങ്ങനെ എട്ടു പേര് ഒരു വീട്ടിൽ നിന്ന് കുളിച്ചിറങ്ങി പോകാൻ തന്നെ ഒരു ടൈം ആവും.

എട്ടു പേരു എന്നു പറഞ്ഞാൽ, ഞാനും രഞ്ജീഉം ബാലനും മെയ്തീനും (നവീൻ ) ചെമ്പനും അക്കിയും അബീക്കയും എന്നേക്കയും.


ആറു മണിക്ക് എങ്കിലും എണീക്കണം മര്യാദക്ക് ക്ലാസിൽ എത്തനേൽ. ബാലനും മെയ്തീനും ഇലക്ടിക്കൽ ആണ്, ബാക്കി ആറും മെക്കാനിക്കൽ. ഇലക്ടിക്കലിൽ ക്ലാസിൽ കയറിയില്ലേലും ബല്യ കോയപൂലാ, പക്ഷെ നമ്മക്ക് അങ്ങനെ അല്ലല്ലോ.മേക്കാനിക്കലിൽ മാഷന്മാർ ഒക്കെ കട്ട സ്ട്രിക്റ്റ് ആണ്.
ക്ലാസൊക്കെ കഴിഞ്ഞു, അസിൻമെന്റ് , സർപ്രൈസ് ക്വിസ്, ലാബ് റിപ്പോർട്ട് റെക്കോർഡ് വർക്ക് ഇങ്ങനെ ഒക്കെ ഉള്ള ഒരുപാട് ചോറ പരിപാടീസ് ഉണ്ട് ഈ എഞ്ചിനീയറിംഗ് ഇൽ. അതൊക്കെ കയ്യുമ്പോഴേക്കും മനുഷ്യന്റെ നടുവൊടിയും..
അങ്ങനെ ഫുൾ ബിസി ആയിരിക്കുമ്പോ ആണ് ആറ്റു നോറ്റ് ഒരു സ്പോർട്ടസ് ഡേ വന്നത്.
രാവിലെ തന്നെ കോളേജ് ഇൽ വരുന്ന ശീലം ഉള്ളത് കൊണ്ട്, സ്പോർട്ടസ് ഡേ ആയിട്ടും നേരത്തെ വന്നു. സാധാരണ ഉഴപ്പന്മാർ ഇരിക്കുന്ന കാന്റീന്റെ സൈഡിൽ ഉള്ള കൾവർട്ട് ഒക്കെ അന്ന് ഫ്രീ ആയിരുന്നു. അവന്മാർക്ക് അവിടെ ഇരുന്നു ആ വഴി പോകുന്ന പെമ്പിള്ളേരെ വായി നോക്കലും കമാന്റടിക്കലും ആണ് പണി. ലേഡീസ് ഹോസ്റ്റലിലേക്ക് ഉള്ള മെയിൻ വഴി അതാണേലും , ഇവന്മാരെ പേടിച്ചു പല പെമ്പിള്ളേരും കോര്പറേറ്റിവ് സ്റ്റോർ നു മുൻപിലൂടെ ഉള്ള വളഞ്ഞ വഴിയിലൂടെ ആണ് പോകാരെന്നു ബാലന്റെ പെണ് സുഹൃത്തുക്കൾ അവനോടു പറഞ്ഞിനി പോലും.
നമ്മളെ ടീമിൽ ആകെ ബാലന് മാത്രേ പെമ്പിള്ളേര് മായി കമ്പനി ഉള്ളൂ. മെയ്തീൻ പിന്നെ ഭയങ്കര അലമ്പ് ആയോണ്ടു ഇലക്ടിക്കൽ ആയിട്ടും ഒനോട് പെമ്പിള്ളേര് ആരും മിണ്ടറില്ല. നമ്മ പിന്നെ മെക്കാനിക്കൽ, ക്ലാസിൽ പെമ്പിള്ളേര് ഇല്ല. വർക് ലോഡ് ഉള്ളതോണ്ടു ക്ലാസ്സ് വിട്ടു മറ്റു പെമ്പിള്ളേരെ ഒക്കെ നോക്കാനുള്ള ടൈം ഉം കിട്ടാറില്ല.
അങ്ങനെ, ആരും ഇല്ലാത്ത ആ സ്പോർട്ടസ് ദിവസം നമ്മ കൾവർട്ടിൽ ഇരുന്ന്, വരാൻ പോന്ന സെമസ്റ്റർ പരീക്ഷയെ കുറിച്ചു ചർച്ച ചെയ്യുകയായിട്ടുന്നു. ദേണ്ടെയ്‌, മെയ്തീന് ഓടിക്കൊണ്ടു വരുന്നു. അവന്റെ ക്ലാസ് ടൂറു പോന്നു പോലും. ഇപ്പോഴത്തെ പിള്ളേരുടെ "ഐ വി "
ഐ വി ഒക്കെ നഷ്ടമാണ്, പഠിക്കാൻ ഒന്നും കിട്ടില്ല, ആ പേരും പറഞ്ഞു, ചുമ്മാ കറങ്ങി സമയം കളയാൻ ആണ് എന്ന് അറിയുന്നോൻഡ് നമ്മ മെക്കാനിക്കൽ കാർ പൊതുവെ ഐ വിക്ക് പോകാറില്ല. ഇലക്ട്രിക്കൽകാറു ഒക്കെ ശരിക്കും അമ്പിള്ളേരും പെമ്പിള്ളേരും കൂടി അടിച്ചു പൊളിക്കാൻ പോണത് ആണ്.
മെയ്തീന് എന്തായാലും ആ അവസരം കളഞ്ഞില്ല. അവന് ടൂറിൽ എങ്കിലും ആരെയെങ്കിലും വളക്കണം എന്ന ചിന്ത ആയിരുന്നു. അങ്ങനെ അവരുടെ കൂടെ പോകാൻ തീരുമാനിച്ചു.
പെമ്പിള്ളേരെ ഒക്കെ പഞ്ചാരിടിച്ചു മടുത്ത ബാലൻ നമ്മളോട് ചോദിച്ചു, നമ്മക്ക് മാത്രം വേറെ ട്രിപ്പ് പോയാലോ.
ഐഡിയ കൊള്ളാം, എല്ലാരും ഏറ്റു പിടിച്ചു.
കൊച്ചിക്ക് പോകാം..
വൈന്നേരം ട്രെയിൻ ഉണ്ട്.
വീഗാലണ്ടിൽ പോകാം..
മറൈൻ ഡ്രൈവിൽ പോകാം..
ഫോർട്ട് കൊച്ചി പോകാം..
ഓരോ സജ്‌ഷൻസ് വന്നോണ്ടിരുന്നു.
ഇതു കുറെ കണ്ടിട്ടുണ്ടു എന്ന സീനിൽ ആയിരുന്നു എല്ലാരും.. പിന്നെ പ്ലാൻ ചെയ്യുന്നതിലെന്താ... വൻ പ്ലാൻ.
രഞ്ജി പക്ഷെ ഈലൊന്നും മൈൻഡ് ചെയ്തേ ഇല്ല. അല്ലേലും ഓനു പണ്ടേ ഈലൊന്നും ഒരു താല്പര്യോം ഇല്ല. എല്ലാ ക്ലാസിലും ഫ്രണ്ടു ബഞ്ചിലിരിക്കുന്ന പഠിപ്പി, പീസ് ഇല്ലേ, അതാണ് ഓൻ. അരസികൻ.
പറഞ്ഞു പറഞ്ഞു ആയപ്പോ എല്ലാരും പറഞ്ഞു ഞാനും ഉണ്ട് ന്നു. ഇടക്കിടക്ക് ബക്കളത്ത് കമ്പയ്ൻ സ്റ്റഡിക്ക് വരാറുള്ള സുനിയും മണ്ടനും കൂടി ട്രിപ്പില് വരാന്നു പറഞ്ഞു. എല്ലാരും വരുമെന്ന് പറഞ്ഞപ്പോ മനസില്ലാമനസോടെ രഞ്ജിയും റെഡി ആയി
7 ബക്കളം ടീമും 2 പയ്യന്നൂർ ടീം ഉം. 9 പേരായി.
രാത്രി 11 മണിക്ക് കണ്ണൂരിൽ നിന്നു കൊച്ചിക്ക് ട്രെയിൻ ഉണ്ട്, അയില് കേറി പോകാന്നു വെച്ചു.
ആ സമയത്തു ബക്കളത്ത് നിന്നു ബസ് ഉണ്ടാവോ..
ട്രിപ്പ് മുടക്കാൻ രഞ്ജി ഒന്നേറിഞ്ഞു നോക്കിയതാണ്.
നമ്മക്ക് നേരത്തെ കണ്ണൂർ പോവാം, ഇളയ ദളപതി വിജയ് ന്റെ പടം ഇൻഡ്, അതു കയ്യുമ്പോ 11 നടുത് ആവും..
അബീക്ക യുടെ കിടു ഐഡിയയ്ക്ക് മുന്നിൽ രഞ്ജി മുട്ടു മടക്കി.
കിട്ടാവുന്ന ബാഗ് ഒക്കെ എടുത്തു, അലക്കി വെച്ച ഷർട്ട് കൾ ഒന്നും ഉണ്ടാകാൻ ഉള്ള സാധ്യത ഇല്ലാത്തത് കൊണ്ട്, മണപ്പിച്ചു നോക്കി സ്മെല് കുറവുള്ള ഏതാണ്ട് എല്ലാ ഡ്രെസ്സുകളും എടുത് പാക്ക് ചെയ്ത്.
ദാരിദ്ര്യം പിടിച്ച കാലമായത് കൊണ്ടു അധിക ആൾക്കാരും ഉപയോഗിക്കുന്നത് ബാലന്റെ ഷർട്ടുകൾ ആണ്. ബാലൻ ആണ് ആ കാലത്ത് കോളേജിലെ ഫാഷൻ ഐക്കൻ.
ആ കാലഘട്ടത്തിലെ ഏതാണ്ട് എല്ലാ ടൈപ്പ് ഡ്രസ്സും ഓന്റെ കയ്യിലുണ്ടു. നമ്മളൊക്കെ സ്റ്റൈല് ആക്കാൻ ഓന്റെ ഡ്രസ് ആണ് എടുത്തിടാറു.
എന്തിനേറെ പറയുന്നു. നീല നിറത്തിൽ ഉള്ള, പൂച്ച കണ്ണുള്ള കോണ്ടാക്റ്റ് ലെന്സ് വരെ ഓനു ഉണ്ട്.
അങ്ങനെ എല്ലാം കെട്ടി പടത്തിനു കയറി...
നമ്മള് ചങ്ക്സ് ന്റെ ആദ്യ ട്രിപ്പ് അവിടെ തുടങ്ങുകയായി.
തുടരും.

2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

എന്റെ തെണ്ടലുകൾ

ഭാഗം - 1 - ദി  റോയൽ രാജസ്ഥാൻ - റോഡ് ട്രിപ്പ്

2015 നവംബർ ,

ദീപാവലിയാണ് വരുന്നത് , മലയാളിയൊഴിച്ചു ഏതാണ്ട് എല്ലാ ഭാരതീയരുടെയും  പ്രധാന ആഘോഷം. രാവണനെ പടാക്കി, രാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷങ്ങളാണ്. മലയാളിക്ക് അല്ലേലും മര്യാദ രാമനെ അത്ര പിടുത്തമില്ല. അസുരന്മാരുടെ  കൂട്ടത്തിൽ കൂട്ടിയതിന്റെ കലിപ്പിൽ ആകും  നമുക്ക് എന്നും നമ്മുടേത് മാത്രമായ ആഘോഷങ്ങൾ.

ദി പ്ലാനിംഗ്..

പറഞ്ഞു വന്നത് ദീവാലിക്ക് 5 ദിവസം ലീവുണ്ട്, അതു എങ്ങനെ കളറാക്കി  ഉപഗോഗിക്കണം എന്ന കൂലങ്കുഷമായ ചിന്തയിലാണ് ഞാൻ...

ഗൂഗിൾ മാപ്പ് എടുത്തു,

ഡൽഹി റ്റു ഏതാണ്ട് എല്ലാ വശത്തേക്കും റോഡ് ട്രിപ്പ് നടത്തി, ഐ മീൻ ഗൂഗിളിൽ...
ദേണ്ടെ പരന്നു നിവർന്നു കിടക്കുന്നു നമ്മുടെ രാജസ്ഥാൻ. മധ്യപ്രദേശ് ഒക്കെ കീറി മുറിച്ചു കഷണം  ആക്കിയപ്പോ, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാകാൻ ഭാഗ്യം ലഭിച്ചവൻ.  ഒന്നു കറങ്ങിയാലോ,  എക്‌സ്‌പ്ലോർ ചെയ്യാൻ ഒരുപാട് ഓപ്‌ഷൻസ് ഉള്ള സംസ്ഥാനമാണ് രാജസ്ഥാൻ. ജയ്പൂർ, ജോധ്പൂർ ,  അജ്മീർ, ഉദയ്‌പൂർ, ജൈസൽമേർ , ബിക്കാനീര് , ഓരോ നഗരത്തിനു പറയാൻ ഓരോ കഥയുണ്ട്, ചരിത്രമുണ്ട്.  കോട്ടകളും കൊട്ടാരങ്ങളും മരുഭൂമിയും ,



 പ്രേതാലയങ്ങളുമൊക്കെയായി യാത്രികനെ കൊതിപ്പിക്കുന്ന വൈവിധ്യമാണ് ഈ നാടിനു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഭൂപ്രകൃതി യും സംസ്കാരവുമാണവിടെ  .  രാജസ്ഥാൻ ചുറ്റി കറങ്ങാൻ  ഏറ്റവും   അനുയോജ്യമായ കാലാവസ്ഥയും ഈ സമയത്താണ് . നല്ല ചൂടുമില്ല നല്ല തണുപ്പുമില്ല. അങ്ങനെ അതൊറപ്പിച്ചു.


ഞാനുണ്ട്, കൊന്നൊല ഉണ്ട് പിന്നെ പുലു വും.  നോമിന്റെ  സഹമുറിയന്മാർ ആണ് രണ്ടും.. മൊത്തം  മൂന്ന് പേര് ,

അപ്പൊ കാർ ആക്കാം, പിന്നെ ടൈം വേസ്റ്റ് ചെയ്തില്ല,  മൈൽസ്  കയറി (www.mylescars .com ) സെല്ഫ് ഡ്രൈവ് കാർ അങ്ങു ബുക്കി..



അപ്രതീക്ഷമായി പുലു നു നാട്ടിൽ പോകേണ്ടി വരുന്നു.    ണിം...  ട്രിപ്പ് കാൻസൽ ആക്കണോ  വേണ്ടയോ ?
നേരത്തെ നോ പറഞ്ഞ, അഖിലിനെ , മലയാളി അയൽവാസി,  ഒന്നൂടി വിളിച്ചു, വാക് സമർഥ്യത്താൽ അവനെ വീഴ്ത്തി, ഡ്രൈവിംഗ് ലെവൽ ആക്കി തരാം എന്ന മോഹന വാഗ്ദാനത്തിൽ അവൻ വീണു , An offer that he cant refuse, വീണ്ടും മൂന്നു പേരായി.. ട്രിപ്പ് ഓണ് ..

ഡേ 1.    2015 - നവമ്പർ 11, ബുധനാഴ്ച

രാവിലെ 5.30 ക്ക് സ്റ്റാർട്ടിംഗ്.

സോറി എണീറ്റില്ല.  7 മണിക്ക് സ്റ്റാർട്ടിംഗ്.

വീണ്ടും സോറി, സ്റ്റാർട്ട് ചെയ്യാൻ ആയില്ല.
 അഖിൽ ബ്രേക്ഫാസ്റ്റ്  കഴിക്കാതെ വരില്ല പോലും. കുക്ക് നോട് പറഞ്ഞു അവൻ നമുക്ക് കൂടി ആലൂ പൊറോട്ട ഉണ്ടാക്കിയിട്ടുണ്ട്. നോർത്ത് ഇന്ത്യയുടെ ദേശീയ പ്രാതൽ . ദേഷ്യപ്പെടാൻ പോയ നമ്മളെ അവൻ ആലൂ പൊറോട്ട കൊണ്ടു നേരിട്ടു.   ആലു, അതായത് ഉരുള കിഴങ്ങു,  കൊണ്ടു ഉണ്ടാക്കുന്നതിൽ നമുക്ക് ഒക്കെ ഇഷ്ടപെടുന്ന  ഏക സാധനവും ഇതാണ് എന്ന് തോന്നുന്നു .

8. മണി, തൈരും അച്ചാറും കൂട്ടി രണ്ടു വീതം പറാട്ട  കഴിച്ചു കഴിഞ്ഞു ,  ഇറങ്ങാൻ റെഡി ആയി.

വീണ്ടും അഖിൽ :   ക്യാമറ എടുത്തെ , രണ്ടു ഫോട്ടോ ക്ലിക്കി ഐശ്വര്യമായി  തുടങ്ങാം.

കൊന്നൊല : "ക്യാമറ  ഇല്ല. അതിലൊന്നും ഒരു കാര്യോം ഇല്ല."

പുള്ളി അങ്ങനെ ആണ് , നമ്മളെ പോലെ ഷോ ഓഫ് ഇല്ല. ഞാൻ പിന്നെ സെൽഫി യിൽ അഡ്ജസ്റ്റ് ചെയ്യാം എന്ന് വെച്ചതാണു .

അഖിൽ :  DSLR ഇല്ലാത്ത ട്രിപ്പോ, ശേ അതെങ്ങനെ ശരിയാകും, ട്രിപ്പ് പോയി വന്നു ഡിപി മാറ്റേണ്ടത് ആണ്, ട്രിപ്പ് കഴിഞ്ഞു  എഫ് ബി  യിൽ ഫോട്ടോ ഇടാതെ  ഒരു പൂർണ തൃപ്തി കിട്ടുവോ


 "എന്റെ ഫ്രണ്ട് ന്റെ കയ്യിൽ ഉണ്ട്, കിടു ക്യാമറ."

 പിന്നെ  നേരെ അവന്റെ വീട്ടിലേക്ക്

തുടക്കത്തിൽ തന്നെ യാത്ര  വഴി തെറ്റി, ക്യാമറ എടുത്തു, സമയം ഏതാണ്ട്  10 മണി.

ആദ്യ സ്റ്റോപ്പ് ജയ്പൂർ ആണ്, 240കിമി. 4.30. മണിക്കൂറാണ്   പ്ലാന് പ്രകാരം ട്രാവൽ ടൈം.

പക്ഷെ രാജസ്ഥാനിലെ റോഡ് നല്ല  മാസ്സ് റോഡ് ആണ് മോനെ, 8 വരി പാത, വലിയ വളവില്ല, ഒടിവില്ല കുഴിയില്ല, ഇതൊക്കെ ആണ് ഹൈവേ. ഇതൊക്കെ കാണുമ്പോ ആണ് നമ്മുടെ നാട്ടിലെ റോഡ് ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്,  പക്ഷെ ഒരു കാര്യം ഉണ്ട്  , നമ്മളെ നാട്ടിലെ പോലെ ഇവിടെ  ജനസാന്ദ്രത ഇല്ലല്ലോ.. പിന്നെ ആവിശ്യത്തിലധികം സ്ഥലവും ഉണ്ട്, അതോണ്ട് നാടിനെ രണ്ടായി മുറിക്കും എന്ന വേവലാതി ഒന്നും വേണ്ട. പിന്നെ വെറുതെ അല്ല കേട്ടോ 145  ഉറുപ്യ ടോൾ ആയി കൊടുക്കണം.

ഗൂഗിൾഹൈവേ സ്പീഡ് ലിമിറ്റ് 70km/hr മാക്‌സ് വചാണ് ട്രാവൽ ടൈം പറയുന്നത് , ഗൂഗിൾ അനുസരണ ഉള്ളോൻ ആണ്, പക്ഷെ നമ്മൾ അത്ര അല്ല..
3 മണിക്കൂർ തികച്ചു വേണ്ടി വന്നില്ല..   കണക്ക് പ്രകാരം ഒന്നര മണിക്കൂർ ലാഭം. നാട്ടിലൊക്കെ ട്രിപ്പ് പോയ അനുഭവത്തിൽ ബഫർ ടൈം ഇട്ടതൊക്കെ ലാഭായി, നാട്ടിൽ  ഗൂഗിൾ 5  പറഞ്ഞാൽ ശരിക്കും 7  മണിക്കൂർ വേണ്ടി വരാറുണ്ടല്ലോ , ഇവിടെ തിരിച്ചാണ്.

(വാർണിംഗ് : "സ്പീഡ് ത്രിൽസ് ബട്ട് കിൽസ് ": സോ സൂക്ഷിച്ചും കണ്ടും പോണം )

ആദ്യ സ്റ്റോപ്പ് - ജയ്പൂർ - ദി പിങ്ക് സിറ്റി.

രാജസ്ഥാന്റെ  തലസ്ഥാന നഗരം, കോട്ട കൊത്തളങ്ങളുടെ നഗരം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവൈടൊക്കെ കോട്ട കൊട്ടാരങ്ങൾ മാത്രം എന്ന അവസ്ഥ. ഇവിടത്തെ കോട്ടകളിൽ മിക്കതും ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കല്ലുകൾ കൊണ്ടാണ് നിര്മിച്ചിട്ടുള്ളത്.  അതുകൊണ്ടു തന്നെ പിങ്ക് സിറ്റി എന്നാണ്  ജയ്പൂർ അറിയപ്പെടുന്നത്.

രാജസ്ഥാനിലെ ഒട്ടുമിക്ക നഗരങ്ങൾക്കും രാജഭരണത്തിന്റെ ഹാങ് ഓവർ ഇപ്പോഴും വിട്ടു മാറിയിട്ടില്ല, രാജവാഴ്ചയുടെ ശേഷിപ്പുകൾ ഇന്നും അവശേഷിക്കുന്നിണ്ടിവിടെ.

ആമ്പർ ഫോർട്ട്, ജന്തർ മന്തർ, ഹവായ് മഹൽ, ജൽ മഹൽ ,സിറ്റി പാലസ് മ്യൂസിയം എന്നിവയൊക്കെയാണ്   ജയ്പൂർ ന്റെ പ്രധാന ആകര്ഷണങ്ങൾ.

ജയ്‌പൂരിലെ കോട്ടകളും ഹെറിറ്റേജ് സൈറ്റുകളും മൈന്റൈന് ചെയ്യുന്നത് പ്രൈവറ്റ് മാനേജമെന്റ് ആണ് .  അതുകൊണ്ടു തന്നെ, എന്ററി ഫീ അല്പം കത്തിയായിരുന്നു. ആമ്പർ ഫോർട്ട് നു ഒരു ഇന്ത്യൻ പൗരന് 100 രൂപ കൊടുക്കണം , അതുപോലെ ബാക്കിയുള്ള സ്ഥലങ്ങൾ നോക്കിയാലും  100, 50 ഇൽ കുറഞ്ഞ പരിപാടി ഒന്നും ഇല്ല. ചൂഷണമാണ് ചൂഷണം , എന്നിലെ കമ്മ്യൂണിസ്റ്റ് ഉണർന്നു, വലിയ കാര്യമില്ല എന്ന തിരിച്ചറിവിൽ ഉടനെ അവനെ  ഉറക്കി .


 ജന്തർ മന്തർ - അണ്ണാ ഹസാരെയും മറ്റു രാഷ്ട്രീയക്കാരും അല്ലാത്തവരും  ധർണ്ണ ഇരിക്കുന്ന പേരിൽ ഒരുപക്ഷേ ഒരുപാട് കേട്ടിട്ടുള്ള പേരാകും ജന്തർ മന്തർ. ആ പറഞ്ഞ ജന്തർ മന്തർ ഡൽഹിയിലാണ്, കേരളാ ഹൌസിൽ  നിന്നു നടക്കാൻ ഉള്ള ദൂരം മാത്രം. ജയ്പൂരിൽ ഉള്ളത്  ഡൽഹിയിൽ ഉള്ളതിനേക്കാൾ ഇത്തിരി കൂടി  വലുതാണ്.

യന്ത്രങ്ങളും തന്ത്രങ്ങളും എന്ന അര്ഥത്തിലാണ് ആ പേരു വന്നത്,
വിവിധ യന്ത്രങ്ങളും ജ്യാമിതീയ രൂപങ്ങളും  ഉപയോഗിച്ചു, സൂര്യന്റെ സ്ഥാനം അനുസരിച്ചു സമയവും മറ്റും കാൽ ക്കുലേറ്റു ചെയ്യുന്ന പുരാതന ശാസ്ത്ര രീതികൾ ആണ് ഇവിടെ പ്രധാനമായും,  ഗണിതശാസ്ത്രത്തിലും ആസ്ട്രോണമി യിലും മുഗൾ കാലഘട്ടത്തിൽ തന്നെ ഇന്ത്യകാർക്ക് ഉണ്ടായിരുന്ന പ്രാവീണ്യം ഇതിൽ നിന്നു വ്യക്തമാണ്

ഹവാ മഹൽ , രാജകൊട്ടാരത്തിലെ സുന്ദരികൾക്ക് നഗരത്തിലെ ആഘോഷങ്ങൾ മറഞ്ഞു നിന്നു കാണാൻ ഉണ്ടാക്കിയ പരിപാടിയാണ് ഇത്, അധികം വീതിയില്ലാതെ നല്ല ഉയരത്തിൽ , നിരവധി ജനലുകൾ കൂട്ടിയോജിപ്പിച്ച പിങ്ക് മതിൽ. റോഡിനഭുമുഖമായി തന്നെയാണ് ഹവ്വ മഹൽ ന്റെ കിടപ്പ്. ആർക്കിറ്റെക്ച്ചർ അനുസരിച്ചു  മറ്റു മഹലുകളിൽ  നിന്ന് ഏറെ വ്യത്യസ്തമാണ് ഹവാ മഹൽ .

സിറ്റി പാലസ്, രാജാക്കന്മാരുടെ വസ്ത്രങ്ങളും വസ്ത്രങ്ങളും വാളുകളും കളിക്കോപ്പുകളും എന്നുവേണ്ട അവർ ഉയപയോഗിച്ചിരുന്ന റോയൽ ഐറ്റംസ് ന്റെ ഷോ കേസ് ആണ് സിറ്റി പാലസ് മ്യൂസിയം.. കട്ടപ്പ യുടെ യുടെ പട ചട്ടയും ഗെയിം ഓഫ് ത്രോൺസ് ഇലെ വലേറിയൻ സ്റ്റീൽ  വാളു മൊക്കെ ഇവിടെ നിന്ന് പ്രചോദനം കൊണ്ട് ഉണ്ടാക്കിയത് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അത്രയ്ക്ക് പൊളി ആണ് നമ്മുടെ രജപുത്ര പാരമ്പര്യം .  തോക്കും വാളു മൊക്കെ പിടിച്ചു കൊണ്ട് , റോയൽ സ്റ്റൈലിൽ  കുറെ ഫോട്ടോ കീച്ചി. പുതിയ  രാജാക്കന്മാർ പക്ഷെ  കുട്ടി ട്രൗസർ ഇട്ടായിരുന്നു എന്ന് മാത്രം, യാത്രാ സൗകര്യത്തിനു കുട്ടി ട്രൗസർ ആയിരുന്നു വേഷം .

ജൽമഹൽ, പേര് പോലെ തന്നെ ജലത്തിന്റെ മധ്യത്തിൽ , രജപുത്ര രീതിയിൽ പണി കഴിപ്പിച്ച മനോഹരമായ കൊച്ചു പാലസ്.
ചുറ്റും ആരാവലി മാള നിരകൾ നിവർന്നു നിക്കുന്നത് പാലസിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു.

വെള്ളത്തിലെ പാലസുകൾ, രാജസ്ഥാനിലെ പ്രധാന പ്രത്യേകത യിൽ ഒന്നാണ്. നമ്മളെ നാട്ടിലെ പോലെ കടലിലേക്ക് തലയുയർത്തി  ചിരിച്ചു നിക്കുന്ന കോട്ടകൾ കെട്ടാൻ ഇവിടെ കടൽ ഇല്ലല്ലോ. പാവങ്ങൾ . (ബേക്കൽ ഫോർട്ട് ന്റെ നാട്ടുകാരൻ  ആയതിന്റെ അഹങ്കാരം)

ബോട്ട് സർവീസ് ഉണ്ട് ലേക്കിൽ, നുമ്മ പക്ഷെ കയറിയില്ല. പക്ഷെ അതുവഴി  ജൽ മഹലിൽ കയറാൻ കഴിയില്ല. പിന്നെ ബോട്ടിംഗ് ആസ്വദിക്കാം എന്ന് മാത്രം ,  റോഡിലൂടെ ഉള്ളതിനേക്കാൾ  കൂടുതൽ വെള്ളത്തിലൂടെയുള്ള  ബോട്ടിംഗ്   ആണ് പ്രധാന ഗതാഗത മാർഗം എന്ന്  എക്‌സാജിറേറ്റ് പറയുന്ന , മലയാളിക്ക് ബോട്ടിംഗ് ഇൽ  എന്ത് ത്രില്ല്..

ജയ്പൂർ ഇതിനും മുൻപും മൂന്നാലു തവണ വന്നിട്ടുള്ളതാണ്, അതുകൊണ്ടു ഒരു ഓട്ട പ്രദക്ഷിണത്തിൽ എല്ലാം തീർത്തു.  സമയം ഏതാണ്ട് 4 മണി ആയി, കാറിൽ അത്യാവശ്യം സ്നാക്ക്‌സ് ഉണ്ടായിരുന്നതിനാൽ ലഞ്ച് നെ കുറിച്ചു അതുവരെ   ചിന്തിച്ചിരുന്നില്ല... നാട് വിട്ടുള്ള ബാച്ചിലർ ലൈഫ് തുടങ്ങി 6-7 കൊല്ലമായതിനാൽ നേരത്തും കാലത്തും കഴിച്ചില്ലേലും എനിക്കും കൊന്നോലയ്ക്കും വലിയ വിഷയമില്ലായിരുന്നു. പക്ഷെ അവിടെയും നമ്മുടെ  അഖിൽ വിട്ടില്ല, അവൻ നേരത്തെ ബഹളം തുടങ്ങിയിരുന്നു, കാഴ്ചകൾ കണ്ടു കഴിഞ്ഞാവാം എന്ന ഭൂരിപക്ഷ തീരുമാനം, അതായത് മൂന്നിൽ രണ്ടുപേരുടെ തീരുമാനം അവൻ അംഗീകരിക്കേണ്ടി വന്നു.

ജൽമഹൽ നു തൊട്ടടുത്തായി, ഒരു തമിഴ് ഹോട്ടലുണ്ട്, ഉച്ച ഭക്ഷണം കഴിഞ്ഞു പൂട്ടാൻ തുടങ്ങിയ അവിടെ കയറി മീൽസ് കഴിച്ചു. ബാക്കി വന്നത് കൊണ്ടാണോ എന്നറിയില്ല , സത്യം പറയാലോ വലിയ ഗുണം ഒന്നുമില്ല..

ജയ്പൂർ തീർന്നു , ഗൂഗിൾ മാപ്പിൽ പുതിയ  ഡെസ്റ്റിനേഷന്  സെറ്റ് ചെയ്തു...

" അജ്മീർ "


***തുടരും....

(***ഇതിന്റെ പ്രതികരണം അനുസരിച്ചു മാത്രമേ, തുടരണോ വേണ്ടയോ എന്ന് പറയാൻ പറ്റൂ.. )

(ക്യാമറ യുടെ ഇടപാട് രാവിലത്തെ ആയതിനാൽ ആവിശ്യത്തിന് മരുന്ന് നിറക്കാൻ പറ്റിയില്ല, സൊ ആദ്യ ദിന ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ )